Saturday 30 March 2013

മെഴുകുതിരികള്‍ (ആദ്യ രചന)

"ഡാ മോനെ നീ ഇത് എവിടെയാ? എത്ര നേരായി ഇക്ക കാത്തിരിക്കുന്നു ..ബര് ദുബായ് ലോ ,, അവിടെ നീ എന്തിനു പോയതാ..ഡാ എനിക്ക് കുറച്ചു സാധനം കൂടി വാങ്ങണം ഓള്‍ഡ്‌ സൂക്ക് വരെ പോകണം ..നീ ഒന്ന് വേഗം വാടാ പുള്ളേ" ഹ ശരി, ശരി എടാ മുത്തെ..നീ പുറത്തു വന്നിട്ട് ഒരു മിസ്‌ കാള്‍ തന്നാല്‍ മതി.."

ഫോണ്‍ കിടക്കയിലേക്ക് ഇട്ടു ജമാലിക്ക കട്ടിലിനടിയില്‍ നിന്നും പെട്ടി വലിച്ചെടുത്തു..ശെടാ വെട്ടം കുറവാണല്ല..ലൈറ്റ് ഇടമെന്നു വച്ചാല്‍ അടുത്ത ബെഡില്‍ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നു കിടന്നു ഉറങ്ങുന്ന ശിവന് അത് ശല്യമാകും..പാവം പഹയന്‍ കല്യാണം കഴിഞ്ഞു 15 ദിവസം കഴിഞ്ഞു തിരിച്ചു പോന്നതാ..ഇത് വരെ ആ വിഷമം പോലും തീര്നിട്ടില്ല..ജമാലിക്ക പെട്ടി കട്ടിലിന്റെ പുറത്തു വച്ച് മൊബൈല്‍ ഓണ്‍ ആക്കി ആ വെളിച്ചത്തില്‍ ഓരോന്നും നോക്കി തുടങ്ങി..ഫാത്തൂ മോള്‍ക്ക് മിനുക്ക്‌ വച്ച ഉടുപ്പും ,,റിസ്വാന്‍ മോന് ശബ്ദം ഉണ്ടാക്കുന്ന തോക്കും..വാപ്പയ്ക്കും ഉമ്മക്കും ബ്ലാന്കെറ്റ് ,,ഓള്‍ക്ക് മൊഞ്ചുള്ള ഒരു സാരിയും..അത് ഞാന്‍ നോക്കി മടുത്തു നമ്മള്‍ക്ക് ഇതിനെ കുറിച്ച് എന്തറിയാം ഒടുക്കം ഇവിടെ കുടുംബം ആയി താമസിക്കുന്ന ഷമീര്‍ ന്റെ ബീവി ആണ് തിരഞ്ഞെടുത്തത് ..ഒറ്റ മുറിയില്‍ ഒരു കുടുംബം കഴിഞ്ഞു കൂടുന്ന അവന്റെ വീട്ടില്‍ നിന്നാണ് വല്ലപ്പോഴും നല്ല ഭക്ഷണം അതും ഒരു പെണ്‍കുട്ടി ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുന്നത്‌..

ജമാലിക്ക ഓരോന്നും നോക്കി അതെ പോലെ തിരിച്ചു വച്ച് പെട്ടി കട്ടിലിനു അടിയിലേക്ക് തള്ളി..ഒന്ന് കിടക്കാം അപ്പോള്‍ അവന്‍ വരുമായിരിക്കും..

വാപ്പ , ഉമ്മ , റംല , ഫാത്തൂ മോള്‍ , റിസ്വാന്‍ മോന്‍,,ഹാ ഇതരോക്കെ വല്യ മാമ, ഷാഫി അളിയന്‍..എല്ലാരും ഉണ്ടല്ലോ..ഫാത്തൂ മോള്‍ പേടിച്ചു അടുത്തേക്ക് വരുന്നില്ല..മോന് ഇപ്പോളും വാപിച്ച്ചിയെ ഓര്‍മയുണ്ടല്ലോ..റംലയുടെ മുഖത്ത് മിന്നിമറയുന്നത് നാണം ആണോ അതോ ഇത്ര നാള്‍ കാത്തിരുന്നു കണ്ടതിന്റെ സന്തോഷമോ അറിയില്ല..അവള്‍ ഒരുപാട് സുന്ദരി ആയതു പോലെ....ഉമ്മയുടെ നിറഞ്ഞ കണ്ണുകളില്‍ തന്നെ കണ്ടപ്പോള്‍ തിളക്കം..

"താമരക്കുരുവിയ്ക്ക് തട്ടം ഇട് ..തങ്ങക്കിനാവിനു" ആരാണ് ഈ പാടുന്നത് ? ഹോ ഇതെന്റെ മൊബൈല്‍ റിംഗ് ടോണ്‍ അല്ലെ.. പടച്ചവനെ ഇതെവിടെ , ഞാന്‍ കണ്ടത് സ്വപ്നമാരുന്നോ..ആ പഹയന്‍ ഇത്ര വേഗം ഇങ്ങെത്തിയോ ..
അള്ളാ ഇത് നാട്ടില്‍ നിന്നാണല്ലോ.. സാധാരണ ഈ സമയത്ത് അവര്‍ വിളിക്കാറില്ലല്ലോ ..എന്തേലും കുഴപ്പം നാട്ടില്‍?പടച്ചവനെ ഒന്നും വരുത്തല്ലേ ..ഒരിക്കല്‍ ഇത് പോലെ ഒരു കാള്‍ വന്നത് തന്റെ ഉറ്റ സുഹൃത്തായ രാമന്റെ മരണ വാര്‍ത്തയും ആയിട്ടാണ്.. ഏതൊരു പ്രവാസിയും പതിവില്ലാത്ത സമയത്ത് നാട്ടില്‍ നിന്നും വരുന്ന കാള്‍ പേടിക്കുന്ന്നത് പോലെ ജമാലിക്കയും പടച്ചവനെ വിളിച്ചാണ് ആ കാള്‍ എടുത്തത്‌..

"ഹലോ ,, ഹാ റംല ആണോടീ, എന്താ നീ ഈ നേരത്ത്" അവിടുന്നു റംലയുടെ സ്വരം കേള്‍ക്കാന്‍ ജമാലിക്ക കാതോര്‍ത്തു..

"ഒന്നുമില്ല ഇക്ക..അങ്ങനെ ഇരുന്നപ്പോള്‍ ഇങ്ങളെ ഒന്ന് കേള്‍ക്കണമെന്ന് തോന്നി..സുഖം ആണോ ഇക്ക"..

"സുഖം ആണ് മോളെ..മക്കളൊക്കെ ഉറങ്ങിയോ"

"ഹും ഇക്ക..പിന്നെ ഒരു പ്രധാനപെട്ട കാര്യം ബഷീര്‍ ഇല്ലേ അവന്‍ . നമ്മുടെ വീടിന്റെ എതിര്‍ വശത്ത് വില്‍ക്കാന്‍ കിടന്ന പത്തു സെന്റ് സ്ഥലം വാങ്ങി വീട് പണി ചെയ്തു അതിന്റെ പാലുകാച്ചു അടുത്ത മാസമാണ് ..രണ്ടു നില ഒരു വലിയ വീട്..ഒരു വര്ഷം അല്ലെ ആയതു അയാള്‍ ഗള്‍ഫില്‍ വന്നിട്ട്.."

"അതിനെന്താ മോളെ അവന്‍ ഇവിടെ വലിയ നിലയിലാണ് ..അവനു മീന്‍ കടയാണ് ഇവിടെ മീന്‍ മാര്‍ക്കറ്റില്‍ അവനൊക്കെ അത് സാധിക്കും."

"അതല്ല ഞാന്‍ പറഞ്ഞു വന്നത് നമുക്കും അത് പോലെ ഒരു വീട് വേണം ഇക്ക പറഞ്ഞല്ലോ ഈ വര്ഷം വരാതെ ഇരുന്നാല്‍ കമ്പനി ടിക്കറ്റ്‌ ന്റെ പൈസയും ഒരു മാസത്തെ ശമ്പളവും ഒരുമിച്ചു തരുമെന്ന്..അത് നല്ല പൈസ കിട്ടില്ലേ ,അതിന്റെ കൂടെ നമുക്ക് ഇക്കാടെ കുടുംബ ഷെയര്‍ കിട്ടിയ ആ സ്ഥലവും വില്‍ക്കാം അത് കൊണ്ട് വീട് പണി തുടങ്ങാമല്ലോ.."

"അല്ല റംല നീ എന്താണ് പറഞ്ഞു വരുന്നത്..?" ജമാലിക്ക അതിശയത്തോടെ അതിലേറെ വിഷാദത്തോടെ ചോദിച്ചു..

"നമ്മുടെ കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടി അല്ലെ ഈ പിരിയല്‍ ഉണ്ടായതു.. അതെ കാര്യത്തിന് വേണ്ടി ഇനി കുറച്ചു നാള്‍ കൂടി വിഷമിക്കാനും എനിക്ക് കഴിയും..ഇക്ക എന്തായാലും 3 വര്‍ഷമായി പോയിട്ട് .അതിനു ശേഷമാണ് ഞാന്‍ ഒരു നല്ല സാരി ഉടുത്തത് നമ്മുടെ കുട്ടികള്‍ നല്ല ഭക്ഷണവും ഉടുപ്പുകളും ഇട്ടതു..ഇനി ഒരു വീട് വേണം ബഷീറിന്റെ വീടിനെക്കാള്‍ വലുത് തന്നെ..ഇക്ക എന്റെ ഈ ആഗ്രഹം സാധിച്ചു തരണം..ഇക്ക ഇവിടെ വന്നിട്ട നമ്മുടെ പഴഞ്ജന്‍ വീടിലും ബഷീര്‍ നമ്മുടെ മുന്നില്‍ തന്നെ വലിയ വീട്ടിലും കിടക്കണേ കാണാന്‍ എനിക്ക് കഴിയില്ല.."

"അത് കൊണ്ട്..ഞാന്‍ ഇപ്പോള്‍ വരണ്ട എന്നാണോ നീ പറയുന്നത്.."ഗദ്ഗദം തടഞ്ഞു നിറുത്താന്‍ ആവുന്നത് പരിശ്രമിക്കുകയായിരുന്നു ജമാലിക്ക

"അതെ ഇക്ക..നമ്മുടെ നല്ലതിന് വേണ്ടി അല്ലെ..ഒരു രണ്ടു വര്ഷം കൊണ്ട് ഇക്കാക് അതിനുള്ള പൈസ ഉണ്ടാക്കാന്‍ കഴിയും..ബാക്കി നമുക്ക് ലോണ്‍ എടുക്കാം.."

"മോളെ ,,ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി എല്ലാ സാധനങ്ങളും വാങ്ങി വച്ച് കഴിഞ്ഞു..അതൊക്കെ.."

പറഞ്ഞു മുഴുമിക്കുന്നതിനു മുന്പ് തന്നെ റംലയുടെ സ്വരം ഇടയ്യ്ക്ക് കേറി വന്നു.. "അതിനു ഒരു മാര്j;ഗം ഉണ്ട്..നമ്മുടെ കിഴക്കേലെ നാസറും കെട്ടിയോളും അടുത്താഴ്ച അവിടുന്ന് വരുന്നുണ്ട് അവര്‍ക്ക് ഒരുപാട് വെയിറ്റ് കൊണ്ട് വരാന്‍ സാധിക്കും..അവരടെ അടുത്ത കൊടുത്തു വിട്ടാല്‍ മതിയല്ലോ.."

ജമാലിക്കയുടെ നെഞ്ചില്‍ എന്തോ ഒന്ന് കൊണ്ടത്‌ പോലെ തോന്നി..

"ഹും ശരി അങ്ങനെ ചെയ്യാം..എനിക്ക് ഒരു അത്യാവശ്യം ഉണ്ട് ഞാന്‍ പിന്നെ വിളിക്കാം നിന്നെ"
മൊബൈല്‍ കട്ട്‌ ചെയ്തു..ജമാല്‍ ഇക്ക തന്റെ കിടക്കയിലേക്ക് മറിഞ്ഞു..മുഖം തലയിണയില്‍ പൂഴ്ത്തി വച്ച് കൊണ്ട്..പതുക്കെ അയാള്‍ പോലും അറിയാതെ ..ആ തലയണ നനവില്‍ കുതിരുകയായിരുന്നു..
വീട് വിട്ടു ഒറ്റയ്ക്ക് നില്‍ക്കുന്ന ഓരോ പ്രവാസിയുടെയും തലയിണയ്ക്ക് ഒരു പാട് കണ്ണുനീര്‍ ഉപ്പിന്റെ അളവ് അറിയുന്നുണ്ടാകണം..

ഫോണ്‍ വീണ്ടും..മുഴങ്ങുന്നു..അലക്സ്‌ വണ്ടി കൊണ്ട് വന്നു മിസ്‌ കാള്‍ അടിക്കുകയാണ്..അവനോടു ഞാന്‍ ഇനി എന്താ പറയേണ്ടത്...ഒത്തിരി രാത്രികള്‍ ഉറങ്ങാതെ കിടന്നു കൊണ്ട് അവനോടു നാടിനെയും വീടുകാരെയും കുറിച്ച് പറഞ്ഞിട്ടുണ്ട്..അവധിക്കു പോകാന്‍ ഉള്ള എന്റെ അമിതമായ ആഗ്രഹം അവനു കുറച്ചൊന്നും അല്ലല്ലോ അറിയാന്ന്നുള്ളത്..പടച്ചവനെ അവനോടു പറയാന്‍ എന്തെങ്കിലും ഒരു കളവു പറഞ്ഞു താ....


മൂന്നു വര്ഷം മുന്‍പ് ഒരു ഡിസംബര്‍ മാസമാണ് ജമാലിക്ക ദുബൈയില്‍ വന്നിറങ്ങിയത്..നാട്ടില്‍ ഒരു കട നടത്തിയിരുന്ന അയാള്‍ക്ക് ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ല അവിടം വിട്ടു വരാന്‍..കൊച്ചു മോളെ കളിപ്പിച്ചും മോന് കഥകള്‍ പറഞ്ഞു കൊടുത്തും അവരെ രണ്ടു പേരെയും നെഞ്ചില്‍ ചേര്‍ത്ത് ഉറക്കിയും ഉള്ളത് കൊണ്ട് സന്തോഷത്തോടെ നാട്ടില്‍ കഴിയാന്‍ ആണ് ജമാലിക്കാടെ ആഗ്രഹം..ചില സാഹചര്യങ്ങളില്‍ ചിലരുടെ സമ്മര്‍ദം അതിനു സ്നേഹത്തോടെ വഴങ്ങേണ്ടി വരുന്നു..ജമാലിക്കയ്ക്ക് അത് തന്നെ സംഭവിച്ചു..

ആദ്യമായി ഫ്ലൈറ്റില്‍ കേറുന്ന ആശ്ചര്യവും അതിശയവും ആസ്വദിക്കാന്‍ ജമാലിക്കക്ക്‌ മനസ് നില്‍ക്കുന്നുണ്ടയിരുന്നില്ല..ആ കണ്ണുകളില്‍ ഫാതൂ മോള്‍ ആണ് ആ മനസ്സില്‍ റംലയും മോനും ആണ്..നിറയുന്ന കണ്ണുകള്‍ അടുത്തിരിക്കുന്നവര്‍ കാണാതിരിക്കാന്‍ കണ്ണടച്ച് തല സീറ്റില്‍ ചേര്‍ത്ത് ഇരുന്നു..
ദുബായ് എയര്‍പോര്‍ട്ട് കണ്ടു കണ്ണ് മലച്ചു പുറത്തു ഇറങ്ങിയ ജമാലിക്ക അതിശയിച്ചു പോയി ..ചുട്ടു പഴുത്ത മരുഭുമി എന്ന് കേട്ട് വന്ന ജമാലിക്കയെ വരവേറ്റത് കുളിര്‍കാറ്റും മഞ്ഞു മൂടിയ അന്തരീക്ഷവും ..സുഹ്ര്തുക്കളോട് ഒപ്പം പണ്ട് കൊടൈക്കനാല്‍ പോയ അനുഭവം ഓര്‍മ വന്നു ...അന്ന് തണുപ്പത്ത് എല്ലാവരും കുടിച്ചു ബോധം കേട്ട് ഉറങ്ങിയപ്പോളും..താന്‍ തണുപ്പ് ആസ്വദിച്ചു ഹോട്ടല്‍ റൂമിന്റെ ബാല്കണി യില്‍ നില്‍പ്പുണ്ടാരുന്നു..തണുപ്പ് കാലാവസ്ഥ ഒത്തിരി ഇഷ്ടമാണ് ജമാലിക്കക്ക്.
ചില തണുപ്പ് ദിവസങ്ങളില്‍ റംല തന്റെ നെഞ്ചിന്റെ ചൂട് പറ്റി ഉറങ്ങുമ്പോള്‍ ..അവളെ പരമാവധി നെഞ്ചിലേക്ക് ചേര്‍ത്ത് കിടക്കുമ്പോള്‍..അത് വിവാഹമെന്ന ഏര്‍പ്പാടിനോട് ജമാലിക്കാക്ക് ഏറ്റവും ബഹുമാനം തോന്നുന്ന നിമിഷങ്ങളില്‍ ഒന്നാകും ..

വിളിക്കാന്‍ പുറത്തു കാറില്‍ രാജീവ്‌ കാത്തു നില്‍പ്പുണ്ട്..പഹയന്‍ അങ്ങ് തടിച്ചു ചുവന്നു തുടുതല്ലോ..അവന്‍ വാ തോരാതെ ദുബൈയെ കുറിച്ച് പറഞ്ഞു കൊണ്ട് ഇരുന്നു..ജമാല്‍ ഇക്ക എല്ലാം കേട്ട് മൂളി ..ഒന്നും മനസിലേക്ക് കേറുന്നില്ല..മനസ് ഇവിടെ അല്ലല്ലോ.

രാജീവിന്റെ മുറിയില്‍ 12 പേരോടൊപ്പം ആയിരുന്നു താമസം..ആരൊക്കെ കൂടെ താമസിക്കുന്നു എന്ന് തന്നെ അറിയില്ല..പലര്‍ക്കും പല സമയം ജോലി..ചിലര്‍ക്ക് രാത്രി ചിലര്‍ക്ക് പകല്‍..ഒരു കാര്യം മാത്രം അറിയാം മുറിയില്‍ ഒരിക്കലും വെളിച്ചം ഉണ്ടാകാറില്ല.ജമാലിക്കയ്ക്ക് വാടക കൊടുക്കാതെ അവരോടൊപ്പം താമസിക്കാന്‍ താല്പര്യം ഇല്ലാരുന്നു..രാജീവിനെ ബുദ്ധിമുട്ടിക്കുന്നതും അയാളുടെ അഭിമാനം അനുവദിച്ചില്ല..അതിനു ഒരു മാര്‍ഗം കണ്ടു പിടിച്ചു ..പാചകം നടന്നിട്ടില്ലാത്ത അടുക്കളയില്‍ ജമാലിക്ക എല്ലാര്‍കും വേണ്ടി ആഹാരം വച്ച് കൊടുക്കും..അത് എല്ലാര്ക്കും സന്തോഷമായി..അതിരാവിലെ അവിടെ പാചകവും ബാക്കി ഉള്ള സമയം ജോലി തെണ്ടലും..വിസിറ്റ് വിസയില്‍ ആണ് വന്നിരിക്കുന്നത് ആകെ ഉള്ളത് കുറച്ചു ദിനങ്ങള്‍..എങ്ങനെയും ഒരു ജോലി ഒപ്പികണം കുറച്ചു നാള് നിന്ന് നാട്ടില്‍ പോകണം..
ഇഷ്ടപെട്ടവരെ വേര്‍പിരിഞ്ഞു ഉണ്ടാക്കുന്ന സമ്പത്ത് എനിക്ക് വേണ്ട..എന്റെ പോന്നു മോള്‍ടെ പുഞ്ചിരിയും മോന്റെ കുസൃതിയും കാണാതെ എന്ത് സമ്പാതിച്ചിട്ടും കാര്യമില്ല..ഓള്‍ടെ പരിഭവവും പിണക്കവും ദേഷ്യവും കൊഞ്ചലും ഒക്കെ നേരിട്ട് കാണാതെ എന്തിനീ ജീവിതം..എത്രയും പെട്ടെന്ന് കുറച്ചു പൈസ ഉണ്ടാക്കി നാട്ടിലേക്ക് പോകണം..ഷെയിക്ക് സയെദ് റോഡിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് ഇടയില്‍ കൂടി നടക്കുമ്പോള്‍
ജമാലിക്കാടെ മനസ്സില്‍ മുഴുവന്‍ ഈ ചിന്തകള്‍ ആയിരുന്നു...

വഴിയോരത്ത് വൃത്തിയുള്ള ഒരു തിണ്ണയില്‍ ഇരുന്നു കൊണ്ട് അയാള്‍ ഓര്‍ത്തു..പടച്ചവനെ ഈ രാജ്യത്തു മരുഭൂമി എവിടെ ആണ്?ആരാണ് പറഞ്ഞത് ഇത് മണലാരണ്യം ആണെന്ന്....ഇവിടെ ഇനി മുതല്‍ കെട്ടിടഭൂമി എന്ന് വിളിക്കണം..എവിടെ തിരിഞ്ഞു നോക്കിയാലും ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍.


ദിവസങ്ങള്‍ കഴിയുംതോറും ജമാലിക്കയും ഒരു ദുബായിക്കാരന്‍ ആകുകയായിരുനു..ആദ്യത്തെ രണ്ടു വര്ഷം ഒരു കാഫെടീരിയയില്‍ കുശിനിക്കാരന്‍ ആയി പണി ചെയ്തു...അവിടെ സ്ഥിരമായി വരുന്ന മനോജ്‌ ജമാലിക്കയെ ശ്രദ്ധിച്ചിരുന്നു..അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞ മനോജ്‌ താന്‍ ജോലി ചെയുന്ന അമേരിക്കന്‍ കമ്പന്യില്‍ തരക്കേടില്ലാത്ത ഒരു ജോലി ശരിയാക്കി കൊടുത്തു ചിലവെല്ലാം കഴിഞ്ഞു മൂവായിരത്തി അഞ്ഞൂറ് ദിര്‍ഹംസ് കയില്‍ കിട്ടും..ഒരു വര്‍ഷത്തെ ശമ്പളം കൂട്ടി വച്ച് സുഖമായി നാട്ടില്‍ പോയി കട പുതുക്കി വീണ്ടും തന്റെ മക്കളോടൊപ്പം കഴിയാം..അവിടെ ഒരു വര്ഷം പൂര്‍ത്തിയാക്കുന്നത് കാത്തിരുന്നതാണ് ജമാല്‍ ഇക്ക നാട്ടിലേക്ക് പറക്കാന്‍..

"ഇക്കാ ഇക്കാ നിങ്ങള്‍ എന്ത് പണിയാ ഈ കാണിച്ചേ..എത്ര നേരായി ഞാന്‍ പുറത്തു വന്നു വിളിക്കുന്നു..നിങ്ങള്‍ക്ക് പോകണ്ടേ?"അലക്സ്‌ അരിശം കൊണ്ടു
"എന്താ സുഖമില്ലേ?എന്ത് പറ്റി?നാട്ടില്‍ എന്തേലും പ്രശ്നം ഉണ്ടോ?എന്താണ് ഇക്ക മുഖം വല്ലാണ്ട് ഇരിക്കുന്നത്..?"

"ഒന്നുല്ലട പുള്ളേ,ഒരു തലവേദന പോലെ നമുക്ക് പിന്നെ ഒരു ദിവസം പോകാം ഇനിയും ദിവസങ്ങള്‍ ഉണ്ടല്ലോ.." തല ഉയര്‍ത്താതെ അത്രയും പറഞ്ഞു ജമാലിക്ക അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു..
അലക്സ്‌ നു എന്തോ പന്തികേട്‌ തോന്നി..അത് ഭാവിക്കാതെ അത് മൂളി കേട്ടുകൊണ്ട് അവന്‍ പോയി..

വെള്ളിയാഴ്ചകള്‍ പലതു കഴിഞ്ഞു..ജമാലിക്ക കമ്പനി ജോലിടെ കൂടെ ചില ബാച്ചലര്‍ റൂമുകളില്‍ വയ്കുന്നേരം പോയി കുക്ക് ചെയ്തു കൊടുക്കുകയും ചെയ്തു..ഒരു അധിക വരുമാനം, എങ്ങനെയും വീടിന്റെ പണി തീര്‍ത്തു രണ്ടു വര്ഷം കഴിയുമ്പോള്‍ ഇവിടുന്നു പോകണം..ഈ നാടിനെ വെറുത്തിട്ടു ഒന്നും അല്ല..ഏതു രാജ്യക്കാരെയും കൈ നീട്ടി സ്വീകരിക്കുന്ന ഈ നാട്ടുകാരെ നാടിനെ എങ്ങനെ വെറുക്കും?എന്റെ മക്കള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാനും , നല്ല വിദ്യാഭ്യാസം കൊടുക്കാനും , എന്റെ ഭാര്യടെ ആഗ്രഹം പോലെ ഒരു വീട് വക്കാനും നികുതി പോലും ഒഴിവാക്കി ശമ്പളം തരുന്ന അങ്ങനെ തന്നെ എന്നെ പ്രാപ്തനാക്കിയ ഈ പുണ്യ നാടിനെ എങ്ങനെ വെറുക്കും?

കരാമയിലെ കാലിക്കറ്റ്‌ പാരഗനില്‍ പൊറോട്ടയും കോഴി വരട്ടിയതും കഴിച്ചു കൊണ്ടിരുന്ന ഒരു വയ്കുന്നേരം അലക്സ്‌ പെട്ടെന്ന് ജമാല്‍ ഇക്കയോട് ചോദിച്ചു.."
"ഇക്ക കുറച്ചു നാളായി ഞാന്‍ ചോദിക്കണം എന്ന് കരുതിയതാണ്..ഇക്കാക് വിഷമം ആകണ്ട എന്ന് കരുതി ഞാന്‍ പലപ്പോഴും അത് മാറ്റി വചൂ..എന്താണ് ഇക്ക കഴിഞ്ഞ തവണ എല്ലാം റെഡി ആയി ഇരുന്നിട്ടും നാട്ടിലേക്ക് പോകാത്തത്?"

ജമാലിക്കാടെ മുഖം മാറുന്നത് അവന്‍ ശ്രദ്ധിച്ചു..ഒന്നും മിണ്ടാതെ ആ ചോദ്യം കേള്‍ക്കാതെ തല കുനിച്ചു ഇരുന്നു പൊറോട്ട ആസ്വദിച്ചു കഴിക്കുന്നത്‌ പോലെ ഭാവിച്ച ജമാലിക്ക കഷ്ടപ്പെട്ട് അതിന്റെ ഉത്തരം മറയ്ക്കാന്‍ ശ്രമിക്കുനത് പോലെ അവനു തോന്നി,,,

കഴിച്ച്ചിറങ്ങിയ ഉടന്‍ അലക്സ്‌ ഒരു സിഗരെറ്റിനു തീ കൊളുത്തി.പുക വലി അയാളുടെ ഒരു ബലഹീനത ആണ്..അയാളുടെ ഭാഷ്യത്തില്‍ സിഗരറ്റ് ആണ് തന്‍റെ ആദ്യ കാമുകി ..ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ മാര്‍ക്കെറ്റിംഗ് സയില്സ് ജോലിക്കാരുടെയും അവസ്ഥ ഇത് തന്നെ..

"ഡാ മോനെ ഒരു സിഗരറ്റ് എനിക്കും കൂടി താ.".അലക്സ്‌ അതിശയതോട് കൂടി മര്ല്‍ബോരോ പാക്കറ്റ് അങ്ങോട്ട്‌ നീട്ടി..വളരെ ഒതുക്കത്തില്‍ ഒരു തികഞ്ഞ പുക വലിക്കാരന്റെ ചാതുരിയില്‍ ജമാല്‍ ഇക്ക പുക ഊതി വിട്ടു..രണ്ടു വര്‍ഷത്തിനിടയ്ക്ക് ഈ മനുഷ്യന്‍ സിഗരറ്റ് വലിക്കുന്നത് ആദ്യം ആയാണ് അലക്സ്‌ കാണുന്നത്..കൂടാതെ തന്നെ ഇടയ്ക്ക് ഉപദേശിക്കാന്‍ വരുന്ന ആളാണ്‌..അലക്സ്നു മനസ്സിലായി ഞാന്‍ ചോദിച്ച ചോദ്യം അത് ജമാല്‍ ഇക്ക കേള്‍ക്കാന്‍ ഇഷ്ടപെടുന്നില്ല അല്ലെങ്കില്‍ അതിന്റെ ഉത്തരം പറയാന്‍ ഇഷ്ടപെടുന്നില്ല..എന്ന്.

AC യുടെ മുരള്‍ച്ചയില്‍ മുഴങ്ങിയ രണ്ടു ചൂടുകാലവും ആഘോഷങ്ങളുടെ വിളയാട്ടമായ രണ്ടു മഞ്ഞുകാലവും കൂടി ദുബൈയില്‍ കഴിഞ്ഞു..ആ ദിവസം അടുത്ത് വരികയാണ്.ജമാലിക്ക സ്വയം മനസിലാക്കുക ആയിരുന്നു ആ മനസ്സിന്റെ തിര തള്ളല്‍..എങ്കിലും എവിടെയോ ഒരു വേദന അതിപ്പോളും നില നില്‍ക്കുന്നു..


വീട് പണി ഒരു വിധം പൂര്‍ത്തി ആയി വരുന്നു..ആകെ ജമാലിക്ക ആവശ്യപ്പെട്ടത് വിശാലമായ ഒരു വരാന്ത വേണമെന്ന് മാത്രമാണ്..നാട്ടില്‍ പോകുമ്പോള്‍ മഴയത് അവിടെ കസേര ഇട്ടു ആ മഴ ആസ്വദിച്ചു മക്കളെ അടുത്തിരുത്തി ചൂട് കട്ടന്‍ ചായയും മിക്ചറും കഴിക്കുമ്പോള്‍ അറിയുന്ന നല്ല കഥകള്‍ പറഞ്ഞു കൊടുക്കണം..ബാക്കി എല്ലാം റംലയുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തു ഓള്‍ മിടുക്കി ആണ് അതിലൊക്കെ....കുറച്ചു ലോണ്‍ ഉള്ളത് എങ്ങനേലും തീര്‍ക്കാം ഇനി നാട്ടില്‍ പോയിട്ട് മതി എന്തും..

ആദ്യത്തെ തവണ ഉണ്ടായിരുന്ന ഉഷാര്‍ ഇല്ലെങ്കിലും ജമാല്‍ ഇക്ക ഓരോ സാധനവും വാങ്ങിച്ചു കൂട്ടി വയ്ക്കുന്ന പതിവ് തുടര്ന്നു..ഇത്തവണ ഓള്‍ക്ക് സാരി ഒഴിവാക്കി..ഓള്‍ക്ക് നാട്ടിന്നു സ്വയം തിരഞ്ഞെടുത്തു എടുത്തു കൊള്ളാം എന്ന്..അതിന്റെ പൈസ മാത്രം കൊടുത്താല്‍ മതി.

അതിരാവിലെ കാറുകള്‍ കഴുകുന്ന ബെങ്കാളികളോട് അറിയുന്ന ഭാഷയില്‍ പതിവ് കുശലങ്ങള്‍ പറഞ്ഞു കമ്പനി വണ്ടിക്കു കാത്തു നില്‍ക്കുവാരുന്നു ജമാലിക്ക ..

ഓഫീസില്‍ എത്തിയാല്‍ ഉടനെ ചായ തയ്യാറാക്കണം..ഇന്ന് മൂന്ന് ഓഫീസുകളില്‍ പോകാനുണ്ട്..അവിടുത്തെ അറബി പി.ആര്‍.ഓ ഒരു മുരടന്‍ ആണ് അയാള്‍ ഒറ്റയ്ക്ക് പോയാല്‍ ഒന്നും സാധിക്കില്ല..പോകുന്നിടത്തെല്ലാം പ്രശ്നം ഉണ്ടാക്കും..സ്വദേശികളെ മാത്രമേ ഈ ജോലിക്ക് വക്കാന്‍ പാടുള്ളൂ..അയാള്‍ പോകുന്നിടത്ത് കൂടെ ജമാല്‍ ഇക്കയെയും വിടും മാനേജര്‍ക്ക് അത് വളരെ നിര്‍ബന്ധം ആയിരുന്നു..അറിയുന്ന ഭാഷ എങ്ങനേലും പറഞ്ഞു ഒപ്പിച്ചോ എന്ത് കൊണ്ടോ ജമാല്‍ ഇക്ക കൂടെ പോയ കാര്യങ്ങള്‍ ഒന്നും നടക്കാതെ ഇരുന്നിട്ടില്ല..അറബിക്കും എന്ത് കൊണ്ടോ വലിയ സന്തോഷമായിരുന്നു ജമാല്‍ ഇക്ക കൂടെ ഉള്ളത്..

ഫെബ്രുവരി ആയതു കൊണ്ട് തണുപ്പ കുറഞ്ഞു ചൂടിലേക്ക് നീങ്ങി തുടങ്ങി..ഇനി ആറു മാസം ചൂടായിരിക്കും ഇവിടെ ..നോമ്പ് കാലവും ഇതിനിടയ്ക്ക് ആണ് വരുന്നതും ആ സമയം പുറത്തു പോകുന്നത് ശരിക്കും കഠിനമായ അവസ്ഥ തന്നെ..

അടുത്ത മാസം ആണ് വക്കെഷന്‍‍..അപ്പോള്‍ തന്നെ ആണ് വീടിന്റെ പാല് കാച്ചും ഇന്ന് മനെജോരോട് സംസാരിക്കണം..കല്‍ക്കട്ടക്കാരന്‍ ഒരു പഴയ കമ്മ്യൂണിസ്റ്റ്‌കാരന്‍ ആയതു കൊണ്ടാണോ എന്നറിയില്ല തൊഴിലാളികളോട് നല്ല സ്നേഹം ആണ് അദ്ദേഹത്തിന്..

മനസ്സ് അത്ര സുഖകരം അല്ല..രണ്ടു ദിവസമായി എന്തെന്ന് അറിയില്ല റംല എന്തിനോടും ദേഷ്യം പ്രകടിപ്പിക്കുന്നു..സാധാരണ കാണുന്ന സ്നേഹപ്രകടനം ഉണ്ടാകുന്നില്ല ..എന്തിനാണാവോ അവള്‍ അവ്വിധം പെരുമാറുന്നത്..നെഞ്ച് നുറുങ്ങുന്ന വേദന ഉണ്ടായിട്ടും ആരോടും ഒന്നും പരാതി പറയാതെ അവള്‍ടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഞാന്‍ രണ്ടു വര്ഷം കൂടി എന്റെ പ്രിയപെട്ടവരെ കാണാതെ നിന്നതല്ലേ..മൊത്തം 5 വര്‍ഷം ഞാന്‍ എന്റെ പ്രിയപപെട്ടവരെ അകന്നു നിന്ന് കഴിഞ്ഞിരിക്കുന്നു..ഒഹ് ചിന്തിക്കാന്‍ കഴിയുന്നില്ല..എന്റെ മക്കളുടെ ഓരോ പ്രായത്തിലുള്ള വളര്‍ച്ച എനിക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ..ഒരിക്കലും എന്റെ ദുസ്വപ്നങ്ങളില്‍ പോലും ഈ ദുരവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല...

മൊബൈല്‍ നെഞ്ചിലെ പോക്കെറ്റില്‍ കിടന്നു വിറയ്ക്കുന്നു..ഇപ്പോള്‍ അത് സൈലന്റ് മോഡില്‍ ആണ് എപ്പോളും..അലക്ഷ്യമായി മൊബൈല്‍ എടുത്തു നോക്കി..നാട്ടില്‍ നിന്നും റംല ആണ് ഓള്‍ക്ക് ഇപ്പോള്‍ സ്വന്തമായി മൊബൈല്‍ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്..ആഗ്രഹം തോന്നുമ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് സംസാരിക്കാമല്ലോ..അവള്‍ വിളിക്കുനുണ്ട് പിണക്കം മാറിക്കാണും ..എന്തായാലും ആദ്യം കുറച്ചു ഗൌരവം കാണിക്കാം എന്നിട്ട് മതി കൂടുതല്‍ സംസാരം..

"ഹലോ" ..ശബ്ദത്തില്‍ പരമാവധി ഗൌരവം വരുത്തികൊണ്ട് ..അവിടുന്ന് കേള്‍ക്കുന്ന സ്വരത്തിനായി കാതോര്‍ത്തു..എന്താ എന്നറിയില്ല റംലയുടെ ആദ്യത്തെ ഹലോ കേള്‍ക്കുന്നത് ജമാലിക്കയ്ക്ക് ഒത്തിരി ഇഷ്ടമാണ് ..അതില്‍ വിരഹമോ പ്രണയമോ നാണമോ എന്തൊക്കെയോ ഉണ്ടെന്നു തോന്നാറുണ്ട്.

"ഇക്കാ എന്നോട് പിണക്കമാണോ..ഞാന്‍ മാനസികമായി നല്ല സന്തോഷത്തില്‍ അല്ല..അതാണ്‌ ഇക്കയോട് ഞാന്‍ അങ്ങനെ പെരുമാറിയത്..എന്റെ ദേഷ്യം കാണിക്കാന്‍ എനിക്ക് വേറെ ആരാണ് ഉള്ളത്.."

നെഞ്ചില്‍ മഞ്ഞു ഉരുകുന്നത് പോലെ തോന്നി ജമാല്‍ ഇക്കാക്ക്‌..ഓള്‍ ഇത്രയേ ഉള്ളു ..എന്തൊക്കെ പറഞ്ഞാലും ഓള്‍ക്ക് എന്നെ ജീവനാ കണ്ടില്ലേ രാവിലെ എണീറ്റ്‌ വിളിച്ചിരിക്കുന്നു.പാവം..ഗൌരവം മതിയാക്കി സംസാരിക്കാം ..എന്നാലും എന്തായിരിക്കും അവളുടെ വിഷമം എന്ന് അറിയാന്‍ ഒരു വെമ്പല്‍ ഉണ്ടായി മനസ്സില്‍..

"അത് പോട്ടെ മോളെ ഇക്കാക് നിന്നെ അറിയാമല്ലോ ..ഇക്ക അത് കാര്യായിട്ട് എടുത്തില്ല .എന്നാലും ഒറ്റയ്ക്ക് ഒരുപാട് ദൂരെ നില്‍ക്കുമ്പോള്‍..പ്രിയപെട്ടവരുടെ അടുത്ത് നിന്നുണ്ടാകുന്ന ഒരു ചെറിയ വാക്ക് പോലും മനസ്സിന്റെ വിഷമം വല്ലാതെ കൂട്ടും അത്രയേ ഉള്ളു..അത് പോട്ടെ മക്കള്‍ സ്കൂളില്‍ പോയോ?"

"പോയി ഇക്ക..അവധിയുടെ കാര്യം മാനേജര്‍ സമ്മതിച്ചോ?"

"ഇല്ല മോളെ ഇന്ന് പറയണം എന്ന് വിചാരിക്കുന്നു ..നിനക്ക് എന്നെ കാണാന്‍ പെരുത്ത്‌ പൂതിയുണ്ടോ?" വല്ലപ്പോഴും സ്നേഹം കൂടുമ്പോള്‍ ജമാല്‍ ഇക്ക കൊഞ്ചാറുണ്ട്..അയാള്‍ക്ക് ശീലമില്ല അത്..ഓള്‍ ചിലപ്പോള്‍ കളിയാക്കാറുണ്ട്..ഈ പ്രായത്തിലാണ് മനുഷ്യന്റെ ഒരു കൊഞ്ചല്‍..

"ഇത്തവണ വന്നിട്ട് തിരിച്ചു പോകുന്നില്ല എന്ന് ഇക്ക ഉറപ്പിച്ചു അല്ലെ.."

"അതെ മോളെ എനിക്ക് മടുത്തു തുടങ്ങി ഈ ഒറ്റയ്ക്കുള്ള വാസം..എല്ലാരേയും കാണാന്‍ തോന്നുന്നു..വാപ്പയും ഉമ്മയും വയസ്സാകുവല്ലേ..മക്കള്‍ വളര്‍ന്നു വരുന്നു വാപ്പിചിയെ എന്നും കൂടെ വേണം എന്ന് അവര്‍ക്കും ആഗ്രഹം ഉണ്ടാകുമല്ലോ..പിന്നെ നിനക്കും ആഗ്രഹങ്ങള്‍ കാണില്ലേ.."

"എല്ലാം ഉണ്ട് ഇക്ക നെഞ്ചില്‍ എന്നും ഒരു നീറുന്ന വേദനയാണ് ..അഞ്ചു നേരം നിസ്കാര പായില്‍ ഇരുന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌ വേറെ ഒന്നും അല്ല ..നമ്മുടെ ജീവിതം ആരുടേയും മുന്നില്‍ തല കുനിച്ചു നില്‍ക്കാതെ ജീവിച്ചു തീര്‍ക്കാന്‍ വേണ്ടി തന്നെ ആണ്...മക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടാനും..അവരെ നല്ല രീതിയില്‍ വളര്‍ത്തി ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാനും ഒക്കെ തന്നെ.. പക്ഷെ.."

"എന്താണ് ഒരു പക്ഷെ.."

"ഇക്ക ഞാന്‍ പറയുന്നത് നല്ല രീതിയിലെ എടുക്കാവു..ഇവിടുത്തെ അവസ്ഥ ആലോചിച്ചു കൂടി നോക്കിയേ ഇതിനു മറുപടി പറയാവു..ഞാന്‍ ഒരു ദുഷ്ട ആണെന്ന് തോന്നരുത്.."അവള്‍ മടിച്ചെങ്കിലും ഉറച്ച സ്വരത്ത്തോടെ തന്നെ പറഞ്ഞു..

"നീ കാര്യം പറയു..വളച്ചുകെട്ട്‌ വേണ്ട എന്റെ അടുത്ത് നിനക്ക് എന്തും പറയാമല്ലോ..."ജമാലിക്ക അക്ഷമനായി

"ഞാന്‍ ഇവിടെ ഓരോ സ്ഥലത്ത് പോകാന്‍ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട് ഇക്ക..ബസില്‍ കേറി പോകുമ്പോള്‍ ഉള്ള ശല്യങ്ങള്‍ സഹിക്കാന്‍ വയ്യ..പ്രതെയ്കിച്ചു ഒരു ഗള്‍ഫ്കാരന്റെ ചെറുപ്പക്കാരിയായ ഭാര്യെ സമൂഹം എങ്ങനെ ക്യ്കാര്യം ചെയ്യുമെന്ന് ഇക്കാക്ക്‌ പ്രതെയ്കിച്ചു പറഞ്ഞു തരണ്ടല്ലോ..മക്കളുടെ സ്കൂളില്‍ തന്നെ മാസം പല തവണ പോകേണ്ടി വരുന്നു.."റംലയുടെ സ്വരത്തില്‍ നിസ്സഹായത

"ഹും അത് പോകാതെ ഇരിക്കാനും കഴിയില്ലല്ലോ.."

"അതെ നമുക്ക് സ്വന്തമായി ഒരു കാര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറെ എളുപ്പമായേനെ..പോരാഞ്ഞിട്ട് വപ്പയ്കും ഉമ്മാക്കും അസുഖങ്ങള്‍ ഇടയ്ക്ക് വരുന്നത് അല്ലെ.."

ജമാല്‍ ഇക്ക ഓര്‍ത്തു അത് ശരിയാണ് കഴിഞ്ഞ തവണ വാപ്പയ്ക്ക്‌ ആസ്ത്മ കൂടിയപ്പോള്‍ അടുത്ത വീട്ടിലെ ബഷീറിന്റെ അനുജന്‍ ആണ് കാറില്‍ വേഗം ആശുപത്രിയില്‍ എത്തിച്ചത്..അന്ന് തന്നെ ഡോക്ടര്‍ പറഞ്ഞതാണ്..ഇതേ പോലെ ഇനി ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ഇവിട എത്തിക്കണം എന്ന് ..കൂടാതെ റിസ്വാന്‍ വണ്ടിയില്‍ കേറിയപ്പോള്‍ കുറെ ചെളി ചവുട്ടി കേറ്റി എന്ന് ബഷീര്‍ കുറ്റം പറഞ്ഞു എന്നും ഓള്‍ പറഞ്ഞു അറിഞ്ഞു..

"ഹും നീ പറയുന്നത് കാര്യം തന്നെ..പക്ഷെ അതിനും വേണ്ടി പൈസ ഉണ്ടാകില്ല മോളെ..കുറഞ്ഞത് ഒരു മൂന്നു ലക്ഷം വേണം ഒരു കാറിനു..എന്റെ കയില്‍ കൂട്ടി വച്ചേക്കുന്നത് നാട്ടില്‍ വന്നു കട ഒന്ന് പുതുക്കാന്‍ ആണ്.."

"അറിയാം ഇക്ക അത് ഇക്കാടെ ആഗ്രഹം ആണെന്ന്..എനിക്ക് പറയാന്‍ ഉള്ളത്" ..അവള്‍ ഒരു നിമിഷം ഒന്ന് നിര്‍ത്തി .."ഇക്ക ഒരു വര്‍ഷം കൂടി അവിടെ പിടിച്ചു നിക്കാനാണ്..അതിനു ശേഷം ഇങ്ങു വന്നാല്‍ ഒരിക്കലും പിന്നെ അങ്ങോട്ടേയ്ക്ക് തിരിച്ചു പോകണ്ട .."കാര്യം പറഞ്ഞതിന്റെ ആശ്വാസത്തോടെ..പ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചു അവള്‍ അവിടെ നിറുത്തി.

ജമാല്‍ ഇക്കാക് വാക്കുകള്‍ മുട്ടി പോയി..എന്താ ഇതിനു ഞാന്‍ മറുപടി പറയേണ്ടത്....

"വണ്ടി വരുന്നു..ഞാന്‍ പിന്നെ വിളിക്കാം ആലോചിക്കട്ടെ.."

ഫോണ്‍ കട്ട്‌ ചെയ്തു വീണ്ടും അയാള്‍ വണ്ടിക്കു വേണ്ടി കാത്തു നിന്നു ..എന്തോ തളര്‍ച്ച അനുഭവപ്പെടുന്നു.മനസ്സിനാണോ ശരീരത്ത്തിനാണോ ..വേര്‍തിരിച്ചു അറിയുന്നില്ല..

അലക്സ്‌ തിരിച്ചു വന്നപ്പോള്‍ പതിവില്ലാതെ ആ സമയത്ത് ജമാല്‍ ഇക്കാടെ ചെരുപ്പ് മുറിയുടെ പുറത്തു കണ്ടു..

"ഇക്ക എന്ത് പറ്റി നേരത്തെ വന്നോ.."

"ഒന്നുമില്ല മോനെ..നല്ല സുഖം ഇല്ല..ഒന്ന് കിടന്നാല്‍ മാറും..വയസ്സ് കൂടുന്നത് കൊണ്ടാ.".

അലക്സ്‌ നു അറിയാം എന്തോ അയാള്‍ക്ക് പറ്റി എന്ന്..അല്ലാത്തെ ആ സ്വരം ഇങ്ങനെ തളരാറില്ല...വര്‍ഷം കുറെ ആയതല്ലേ ഈ പാവത്തിനെ കണ്ടു തുടങ്ങീട്ടു ..ആരോടും പിണക്കമോ ദേഷ്യമോ കാണിക്കാതെ പരമാവധി ഒതുങ്ങി കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരു സാധു..എത്ര രാത്രികളില്‍ അയാളുടെ മനസ്സില്‍ നിറഞ്ഞു നില്‍കുന്ന കുടുംബസ്നേഹം ആ വാക്കുകളില്‍ കൂടി പുറത്തു വരുന്നത് താന്‍ കേട്ടിട്ടുണ്ട്..അലക്സ്‌ നെ സമ്പന്തിച്ചു ഗള്‍ഫ്‌ ജീവിതത്തില്‍ തനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം ആണ് ഈ മനുഷ്യന്‍..വിധ്യഭാസമോ സമ്പത്തോ മാത്രം അല്ല സംസ്കാരം ഉള്ള മനസ്സിന്റെ അളവുകോല്‍ എന്ന് ആദ്യമായി മനസ്സിലാക്കിയത് ഈ മനുഷ്യനെ പഠിച്ചപ്പോള്‍ ആണ്..സ്നേഹിക്കാന്‍ മാത്രമാണ് ഈ പാവത്തിന് അറിയുന്നത്..അയാളുടെ സ്നേഹപൂര്‍ണമായ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ചിലപ്പോള്‍ അപ്പച്ചനെ ഓര്‍മ വരും..അയാളുടെ മനസിനെ ഏതെങ്കിലും രീതിയില്‍ വിഷമിപ്പിച്ചാല്‍ കര്‍ത്താവ്‌ ചോദിക്കും അവരോടു..

ക്ലിനിക്കില്‍ നിന്നും റിസള്‍ട്ട്‌ വാങ്ങി ഇറങ്ങിയ ജമാല്‍ ഇക്ക ഡോക്ടര്‍ പറഞ്ഞത് ഓര്‍ത്തു..കൊലെസ്ട്രോള്‍ കൂടുതലാണ്..പഞാരെടെ അളവും പണ്ട് മുതലേ അലട്ടുന്ന പ്രഷര്‍ എല്ലാം ഉണ്ട്..ഇനി എല്ലാം നാട്ടില്‍ പോയിട്ട ചികിത്സിക്കാം..എത്രയും പെട്ടെന്ന് അടുത്ത കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ മതി,,റംല ഉറപ്പു തന്നിട്ടുണ്ട് ഇനി ഒരു ആവശ്യവും ഉണ്ടാകില്ല എന്ന്..ഇനി ഉണ്ടായാലും അവളെ വിഷമിപ്പിക്കേണ്ടി വരും അത്രയ്ക്ക് അധികം ആയി.

ഇത്തവണ വിളിച്ചപ്പോള്‍ രിസ്വാനും ഫാതുമോള്‍ക്കും ചുവന്ന മാരുതിയുടെ കാര്യങ്ങള്‍ പറയാനേ നേരം ഉള്ളു..ഓള്‍ടെ അകന്ന ബന്ധത്തില്‍ ഉള്ള ഒരു ചെക്കനെ ഡ്രൈവര്‍ ആക്കി..ഇടയ്ക്ക് പരിചയക്കാരുടെ ഓട്ടം കിട്ടും..അതും ഒരു വരുമാനം തന്നെ..എന്തായാലും ഈ കഷ്ടപ്പാടിനു നാട്ടില്‍ ഭലം ഉണ്ടല്ലോ..

വീടുകാരുടെ സന്തോഷം ആണ് ഓരോ പ്രവാസിയുടെയും പ്രചോദനം..അവന്റെ ജീവിതം ഇവിടെ തീരുമ്പോളും,..അസുഖങ്ങള്‍ കൂമ്പാരം കൂടുമ്പോളും , നാട്ടില്‍ പോകുന്ന സ്വപ്നം കണ്ടു ആഗ്രഹങ്ങള്‍ ഉള്ളില്‍ ഒതിക്കി..കുബ്ബൂസും കട്ടന്‍ ചായയും കുടിച്ചു ഉറങ്ങുമ്പോളും,..അവരുടെ ചിരിക്കുന്ന മുഖങ്ങള്‍ ആണ് അവന്റെ ഊര്‍ജം ..


നല്ല ക്ഷീണം അലക്സ്‌ ഒരു മര്‍ല്ബോരോക്ക് തീ കൊളുത്തി..ഈ മാര്‍ക്കെറ്റിംഗ് ജോലി ഒരു ടെന്‍ഷന്‍ നിറഞ്ഞത്‌ തന്നെ. മനുഷ്യനെ പിഴിഞ്ഞ് അതിന്റെ നീരെടുക്കും..ഈ ജോലി..അവളെ വിളിച്ചില്ല എന്ന് പറഞ്ഞു അവള്‍ക്കു പരാതി..ഇതിനിടയില്‍ എങ്ങനെ വിളിക്കാനാ കല്യാണം കഴിക്കാതെ ഈ അവസ്ഥ എങ്കില്‍ കല്യാണം കഴിഞ്ഞാലോ? മുറിയില്‍ പോയി ഒന്ന് കുളിക്കാം..

ജമാല്‍ ഇക്കാടെ പൊട്ടിച്ചിരിക്കുന്ന ശബ്ദം ആണ് അവനെ റൂമിലേക്ക് വരവേറ്റത്..

"എന്താണ് തമാശ ഇവിടെ ഇയാള്‍ക്ക് ഈ പ്രായത്തില്‍ അടങ്ങി ഇരുന്നു കൂടെ"..അലക്സ്‌ തമാശ ആയി ജമാല്‍ ഇക്കാടെ കഷണ്ടി ബാധിച്ച തലയില്‍ ഒന്ന് തടവി..
ജമാല്‍ ഇക്കാടെ കഷണ്ടി പ്രസിദ്ധമാണ്..ഒരു ഐശ്വര്യം ഉണ്ട് അത് കാണാന്‍..അത് പോലെ താടിയും..വെട്ടി ഒതുക്കില്ലെങ്കിലും അതിനു ഒരു സൌന്ദര്യം ഉണ്ട്..

"ഡാ പുള്ളേ ..ചിന്തീക്കുന്നവര്ക്കുമ് ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കും ആണ് തലയില്‍ മുടി പോകുന്നത്..കണ്ടില്ലേ നിന്റെ തല നിറച്ചും വളര്‍ന്നു തഴച്ചു കിടക്കുന്നത്..വല്ലപ്പോഴും അകത്തുള്ളത് ഒന്ന് പ്രവര്തിപ്പിക്കെടാ.".

എല്ലാരും അത് കേട്ട് ചിരിച്ചു..

"എന്താണ് ഇന്ന് വലിയ സന്തോഷത്തിലാണല്ലോ..ആ ഫിലിപ്പിനോ പെണ്ണും വീണ്ടും ഓഫീസില്‍ വന്നോ?"

ഓഫീസില്‍ റിസപ്ഷനിസ്റ്റ് ഫിലിപ്പിനോ അമ്മച്ചിയെ വച്ച് അലക്സ്‌ ജമാല്‍ ഇക്കാനെ കളി ആക്കാറുണ്ട്..

"ഡാ മോനെ നീ പതുക്കെ പറയ്‌..നമ്മുടെ വീടര് നാട്ടില്‍ ആണെങ്കിലും ചെവിയുടെ പവര്‍ ഇവിടെ ആണ്..നീ ഒരു കാര്യം ചെയ്യ്‌ കുളിച്ചു വേഗം വാ..നമുക്ക് ഒന്ന് പുറത്തു പോകാം..നിന്നെയും കൊണ്ട് പുറത്തു പോകാന്‍ എനിക്ക് വലിയ ഇഷ്ടമാണ് കാരണം അറിയാമോ..?"

"ഞാന്‍ ഒരു നല്ല മാന്യനും സരസനും ആയ വ്യക്തി ആയതു കൊണ്ട് അല്ലാതെ എന്താ.."

"ഓ പിന്നെ..അപ്പോളാണ് ഞാന്‍ മുതലാളിയും എന്റെ ഡ്രൈവര്‍ എം.ബി.എ ക്കാരനും ആകുന്നതു.".ഹഹഹ

ഹഹഹഹ ആ കൂട്ടച്ചിരിയില്‍ അലക്സ്‌ ഉം കൂടി.."എന്നാല്‍ മുതലാളി ഇരിക്ക് ഞാന്‍ വേഗം കുളിച്ചു വരാം..ഈ ശല്യം ഇനി രണ്ടു ആഴ്ച കൂടെ സഹിച്ചാല്‍ മതിയല്ലോ.."

കരാമ പള്ളിയുടെ പുറകിലെ കഫെടീരിയയില്‍ പുറത്ത് നിരത്തി ഇരിക്കുന്ന പ്ലാസ്റ്റിക്‌ കസേരകളില്‍ ഷവര്‍മ കാത്തിരിക്കുവാന് രണ്ടു പേരും..

"മോനെ .ഞാന്‍ പോയാലും നീ എന്നെ ഇടയ്ക്ക് വിളിക്കുമോ ?അതോ ഇക്കയെ മറക്കുമോ?"

"ഓ പിന്നെ ഇയാളെ വിളിക്കാന്‍ അല്ലെ എനിക്ക് നേരം..ഒന്ന് പോയെ ചങ്ങാതി"

"ഹഹ ..എനിക്ക് ഇവിടം വിടുന്നതില്‍ ആകെ ഒരേ ഒരു വിഷമമേ ഉള്ളു..അത് നിന്നെ പിരിയുന്നതാണ്..ഇക്കാടെ ഈ ചെറിയ ജീവിതത്തില്‍ വലിയ സ്ഥാനം ആണ് മോനെ നിനക്ക്.".ജമാല്‍ ഇക്ക അത് പറഞ്ഞപ്പോള്‍ മുഖം മ്ലാനമായിരുന്നു..

അലക്സ്‌ കുനിഞ്ഞു ഇരിക്കുകയാണ്..ഒന്നും തിരിച്ചു പറയാതെ..കണ്ണുകള്‍ നിറയുന്നത് അയാള്‍ കാണണ്ട അത് സഹിക്കാന്‍ ആ പാവത്തിന് കഴിയില്ല..

"ഞാന്‍ പോകുന്നതിനു മുന്പ് ഒരു ദിവസം നീ ലീവ് എടുക്കണേ മോനെ..നമുക്ക് ഈ ദുബായ് ഒന്ന് ചുറ്റി കാണാം..നീ പറഞ്ഞ ഡാന്‍സ് ക്ലബ്‌ ഒക്കെ എനിക്കും ഒന്ന് കാണണം ..ഇനി ചിലപ്പോള്‍ അതൊന്നും നടന്നില്ലെങ്കിലോ..പിന്നെ നിന്റെ പെണ്ണിന് കൊണ്ട് പോകേണ്ടത് പെട്ടിയില്‍ വച്ചല്ലോ അല്ലെ?"

"ഇയാള്‍ ഒന്ന് മിണ്ടാതിരുന്നെ..നമുക്ക് പിന്നെ സംസാരിക്കാം ഈ വിഷയം"..പിടിച്ചു നിര്‍ത്താന്‍ എത്ര ശ്രമിച്ചിട്ടും അത് പറയുമ്പോള്‍ അലക്സ്‌ ന്റെ സ്വരം ഇടറി ഇരുന്നു..

രണ്ടു പേരും ചൂട് ഷവര്‍മ പൊളിച്ചു തിന്നാന്‍ തുടങ്ങി കൂടെ കിട്ടുന്ന ഉപ്പിലിട്ട കാരറ്റും, വെള്ളരിക്കയും ജമാല്‍ ഇക്ക ആസ്വദിച്ചു അകത്താകി..പുളി വലിയ ഇഷ്ടാണ്.

ജുമേര ബീച്ചില്‍ കാറ്റ് കൊണ്ട് ഇരുന്നപ്പോള്‍ അലക്സ്‌ അയാളുടെ കയ്കളില്‍ പിടിച്ചു ചോദിച്ചു ..

"ഞാന്‍ ജമാലിക്കാനെ എങ്ങനെ എങ്കിലും വിഷമിപ്പിച്ചിട്ടുണ്ടോ .."

"ഹാ ഉണ്ട്.."അയാള്‍ ഗൌരവത്തില്‍ പറഞ്ഞു..

അലക്സ്‌ അതിശയത്തോടെ "എപ്പോള്‍?|

"അന്ന് നീ എനിക്ക് മുന്നേ കക്കൂസില്‍ കേറി വാതില്‍ അടച്ചപ്പോള്‍..മുട്ടി നിന്ന ഞാന്‍ ശരിക്കും വിഷമിച്ചു.."

"ഹഹ ഒന്ന് പോടോ ഇയാള്‍ടെ ഒരു പുളിച്ച തമാശ.." അലക്സ്‌ ചിരിച്ചു കൊണ്ട് അയാള്‍ടെ കയില്‍ അമര്‍ത്തി പിടിച്ചു..

പ്രവാസ ജീവിതത്തില്‍ ചില ബന്ധങ്ങളുടെ ആഴം അത് അളക്കുക ബുദ്ധിമുട്ടാണ്..അതിനു പ്രായമോ ജാതിയോ മതമോ ഒന്നും തടസ്സമല്ല..മനസിന്റെ നന്മയ്ക്ക് മാത്രം ആണ് അവിടെ സ്ഥാനം..

രാത്രി ഉറങ്ങാതെ കിടന്നു ചിരിക്കുന്ന ജാമല്‍ ഇക്കനോട് അലക്സ്‌ ചോദിച്ചു "എന്താണ് ഈ ചിരി.". "ഒന്നുല്ല ഡാ എന്റെ വീടരെ കുറിച്ച് ഓര്‍ത്തതാണ്..അത് നീ പെണ്ണു കെട്ടുമ്പോള്‍ മനസ്സിലാകും " ..മനുഷ്യനെ ഒന്ന് സ്വപ്നം കാണാനും സമ്മതിക്കില്ലല്ലോ ..ഓക്കേ ഗുഡ് നൈറ്റ്‌..

പതിവിലും നേരത്തെ എണീറ്റ ജമാല്‍ ഇക്കയെ കണ്ട അലക്സ്‌ .".ഓ സുന്ദരന്‍ ആയിട്ടുണ്ടല്ലോ..താടി ഒക്കെ വെട്ടി ഒതുക്കിയോ?"

" അതെന്താടാ പുള്ളേഎനിക്ക് മുന്പ് സൌന്ദര്യം ഉണ്ടാരുന്നില്ലേ?

"പണ്ട് ശരിക്കും മാമുക്കൊയുടെ സൌന്ദര്യം ആയിരുന്നു..ഇപ്പോള്‍ അത് പപ്പുവിനെ പോലെ ആയി"..ഹഹ

"ഇക്കാനെ കളി ആക്കിക്കോ നീ എത്ര നാള്‍ ഇങ്ങനെ നിനക്ക് കളി ആക്കാന്‍ പറ്റും"..സ്വരത്തില്‍ കൃത്രിമ പരിഭവം ഉണ്ടാക്കി ജമാലിക്ക

ബര്‍ ദുബായിലെ വിസ ഓഫീസില്‍ നില്‍ക്കുമ്പോള്‍ ജമാല്‍ ഇക്കാക് എന്തോ ഒരു അസ്വസ്ഥത തോന്നി..നെഞ്ചില്‍ ഒരു കിരുകിരുപ്പ്‌ പോലെ തപ്പി നോക്കി ഇനി മൊബൈല്‍ വൈബ്രെട്ടെര്‍ അടിക്കണേ ആണോ..അതല്ല..AC കുള്ളിലും വിയര്‍ക്കുനുണ്ടല്ലോ..ടോക്കന്‍ വിളിച്ചെങ്കില്‍ കാര്യം നടത്തി പോകാമായിരുന്നു..ഇവിടെ എല്ലാത്തിനും ടോക്കന്‍ ആണ്..അത് കൊണ്ട് ക്യു നില്‍ക്കുകയും അടി ഉണ്ടാക്കുകയും ഒന്നും വേണ്ട.. ക്ഷീണം തോന്നുന്നു ഒന്ന് മുറിയില്‍ പോയി കിടക്കാം..

മാനേജര്‍ നോട് അനുവാദം വാണ്ടി നേരത്തെ റൂമിലേക്ക്‌ എത്തി....ഭാഗ്യം ഇന്ന് റൂമില്‍ ആരും ഇല്ല .കട്ടിലിനു അടിയിലെ പെട്ടി എടുത്തു ലൈറ്റ് ഇട്ടു തന്നെ എല്ലാം നോക്കി..ഓരോന്നും..ഓരോരുതരുക്കും സ്നേഹത്തോടെ വാങ്ങി കരുതിയ സാധനങ്ങള്‍..തിരിച്ചു അതെ പോലെ അടുക്കി വച്ച്..പെട്ടി അടച്ചു ..അലക്സ്‌ നെ ഒന്ന് വിളിക്കാം ..ആശുപത്രിയില്‍ പോയാല്‍ കൊള്ളാം എന്നുണ്ട്..

ഓ മുക്കാലത്തില്‍ അതാല പറയുന്നു..ഫോണ്‍ സ്വിച്ച് ഓഫ്‌ ആണോ..പഹയന്‍ ചിലപ്പോള്‍ മീറ്റിംഗില്‍ ആകും...വയ്കുന്നേരം പോകാം..ഒന്ന് കിടക്കട്ടെ..

അലക്സ്‌ വളരെ സന്തോഷത്തില്‍ ആയിരുന്നു..അവന്റെ കാരിയര്‍ലെ ഏറ്റവും വലിയ ഡീല്‍ ഇന്ന് ഉറപിച്ചു ഇത്തവണ പ്രൊമോഷന്‍ ഉറപ്പാ..അതായിട്ടു വേണം നാട്ടിലേക്കു പോകാന്‍..അവള്‍ 9 വര്‍ഷമായി കാത്തിരിക്കുന്നു..പ്രീഡിഗ്രി തുടങ്ങിയ ബന്ധം ആണ്..
വരുന്ന വഴി വണ്ടി ദേര സിറ്റി സെന്റെറില്‍ നിറുത്തി..പണ്ടൊരിക്കല്‍ ജമാല്‍ ഇക്കാടെ കൂടെ വന്നപ്പോള്‍ അയാള്‍ക്ക് ഇഷ്ടപെട്ട ഒരു വാച്ച് ഉണ്ടായിരുന്നു 350 ദിര്‍ഹംസ് എന്ന് കണ്ടപ്പോള്‍ കെട്ടി നോക്കിയ അതെ സ്പീഡില്‍ അവിടെ തിരിച്ചു വചൂ.അത് വാങ്ങണം ..എന്ത് കൊടുത്താലും മതിയാകില്ല..അങ്ങനെ കൊടുത്തു തീര്‍ക്കാന്‍ ഉള്ള ബന്ധം അല്ല..എന്നാലും ഇരിക്കട്ടെ..മക്കള്‍ക്ക്‌ രണ്ടു ഡ്രസ്സ്‌ ഒരു പാക്കറ്റ് ഗാലക്സി മുട്ടായി..ഇത്താക്ക് ഒരു പര്‍ദ്ദ ഒക്കെ വാങ്ങി..

മുറിയില്‍ ചെരുപ്പ് പുറത്തുണ്ട്..വാച്ച് വാങ്ങിയതിനു ചീത്ത ഉറപ്പാണ് ..

"ഇക്ക എണീറ്റെ ഇതെന്തൊരു ഉറക്കമാ ..ഇക്കാ ഇക്കാ.. പതിവുള്ള പാണ്ടി ലോറി ഗിയര്‍ മാറുന്ന പോലെ ഉള്ള കൂര്‍ക്കം വലി ഇന്നില്ലലോ"


സാധനങ്ങള്‍ തന്റെ കട്ടിലിന്റെ പുറത്തു വച്ചിട്ട് അലക്സ്‌ കുനിഞ്ഞു ജമാല്‍ ഇക്കയെ തൊട്ടു. വിളിച്ചു ..അലക്സ്‌ സ്വയം തളരുന്നത് അറിയുക ആയിരുന്നു..കാലുകള്‍ നിലത് ഉറക്കുന്നില്ലല്ലോ കര്‍ത്താവേ..

ജമാല്‍ ഇക്കാടെ ശരീരം വല്ലാണ്ട് തണുത്തിരുന്നു..ആ ശ്വാസം നിലച്ചിരുന്നു ..മുഖത്ത് പക്ഷെ എപ്പോളും ഉള്ള പോലെ പ്രസന്നമായ ചെറുപുഞ്ചിരി..

ആശുപത്രിയില്‍ എല്ലാം വിതുമ്പുന്ന മുഖങ്ങള്‍..രാജീവ്‌, കല്‍ക്കട്ടക്കാരന്‍ മാനേജര്‍ , പി.ആര്‍.ഓ അറബി, മനോജ്‌ , ശിവന്‍, കാറ് കഴുകുന്ന ബെങ്കാളി നാസിം , അങ്ങനെ കുറെ മുഖങ്ങള്‍..അവിടുന്നൊക്കെ മാറി അലക്സ്‌ ഉം ...

പുതിയ വീടിനു മുനില്‍ തന്നെ ഒരു ടാര്‍പ്പ വലിച്ചു കെട്ടി..ഇന്നാണ് ജമാല്‍ ഇക്കയുടെ മൃതശരീരം എത്തുന്നത്‌..ദുഃഖം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം കരച്ചിലിന്റെയും വിതുംബലുകളുടെയും ശബ്ദം മാത്രം..ആരൊക്കെയോ ഖുറാന്‍ പാരായണം ചെയ്യുനുണ്ട്..വെള്ള തലപ്പാവുകള്‍ ഒരുപാട് കാണുന്നുണ്ട്..സംബ്രാണി തിരിയുടെ രൂക്ഷമായ മണം..

പുറത്തു ഒരു മൂലയില്‍ കുറച്ചു പേര്‍ കൂടി നിന്ന് സംസാരിക്കുക ആണ്..എങ്ങനെ ബോഡി ഇവിടെ എത്തിക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും..?
" അവന്‍ ആഗ്രഹിച്ചു വാങ്ങിയ കാറില്‍ തന്നെ ആയിക്കോട്ടെ..മാരുതി വാന്‍ അല്ലെ അതിനുള്ള സൗകര്യം ഉണ്ട്.."ഒരാള്‍ തന്റെ അഭിപ്രായം പറഞ്ഞു..

ഇത് കേട്ട് അപ്പുറത്ത് മാറി ഇരുന്ന റംലയുടെ വല്യാപ്പ എണീറ്റ്‌ വന്നു.

"തീരുമാനിക്കാന്‍ വരട്ടെ അത് ആലോചിച്ചു മതി..ഏതായാലും പോയവര്‍ പോയി ..ഇനി ഈ കുടുംബത്തിനു ആകെ ഉള്ള വരുമാനം ആ വണ്ടിയില്‍ നിന്നും ആണ് കിട്ടേണ്ടത്..അത് ഓടി വേണം ഇവിടെ കുറച്ചു ജീവിതം കഴിഞ്ഞു പോകാന്‍..അതില്‍ ശവശരീരം കേറ്റിയാല്‍ പിന്നെ ആള്‍ക്കാര്‍ ഓട്ടം പോകാന്‍ മടിക്കും..അത് കൊണ്ട് ആംബുലന്‍സ് വിളിച്ചാല്‍ മതി.."

ആംബുലന്‍സ് വീടിനു പുറത്തെത്തി ..കുറച്ചു പേര്‍ ചേര്‍ന്ന് നിശ്ചലമായ ആ ശരീരം പുറത്തേക്കു എടുത്തു..വീട്നിന്റെ വരാന്തയില്‍ കിടത്തി..ജമാലിക്ക ആഗ്രഹിച്ചു കെട്ടിയ വരാന്തക്കു ആവശ്യത്തില്‍ അധികം വിശാലത ഉണ്ടായിരുന്നു..

കൂട്ട നിലവിളി ഉയര്‍ന്നു..ഒന്നും മനസ്സിലാകാതെ പകച്ചു നിന്ന ഫാതൂ മോളും ഉറക്കെ കരഞ്ഞു..

അലക്സ്‌ അവിടുന്ന് മാറി അടുത്തുള്ള ഒരു തെങ്ങും ചുവട്ടില്‍ നിന്നൂ . മനസ്സില്‍ അയാളുടെ കഷണ്ടി ഉള്ള താടി വച്ച എപ്പോളും ചിരി നിറഞ്ഞ രൂപം നിറഞ്ഞു നില്‍ക്കുന്നു..ചെവിയില്‍ ആ സ്നേഹത്തോടെ ഉള്ള മോനെ വിളി മുഴങ്ങി നില്‍ക്കുന്നു..ആരായിരുന്നു ഈ മനുഷ്യന്‍ തനിക്കു ..?

അവന്‍ ‌ വേറെ ഏതോ ലോകത്ത് ആയിരുന്നു..തന്റെ ആദ്യ കാമുകി ആയ മര്‍ല്ബോരോയില്‍ അഭയം പ്രാപിച്ചു കൊണ്ട്..!

1 comment: